Wednesday, February 16, 2011

ഓര്‍ക്കുന്നുവോ നീ..?


നീ ഓര്‍ക്കുന്നുവോ ..?

നാമൊന്നിച്ചിരുന്ന

കുളപ്പടവുകളും..

കൈകോര്‍ത്തു നടന്ന 

വയല്‍വരമ്പുകളും 

പുല്‍ത്തകിടികളും..

ഒടുവില്‍ നനഞ്ഞ

മഴയും, വാടിയ പൂപോല്‍

തളര്‍ന്ന മുഖവും..

പറയാതെപോയ

വാക്കുകളില്‍, 

അലിഞ്ഞില്ലാതെ തീര്‍ന്ന

കണ്ണുനീരും..

എനിക്കായ് നീ കുറിച്ച

കവിതകളിലെ 

വരികള്‍ പോല്‍ മുറിഞ്ഞ

മനസുമായ് പോകുമ്പോള്‍

വിടര്‍ത്തുവാന്‍ ശ്രെമിച്ച

ചുണ്ടുകളില്‍ ചുടു-

കണ്ണുനീര്‍ വീണു തുടുത്തതും

നീ ഓര്‍ക്കുന്നുവോ..?

ഇല്ലയെന്നറികിലും വെറുതെ....

ഞാനും ഒര്മിക്കുന്നില്ല..

സ്വപ്നങ്ങളില്‍ എന്നും

ഇവിടങ്ങളില്‍ തന്നെ ഒറ്റയ്ക്ക്

കഴിയുമ്പോള്‍ എന്താണ്

ഇത്ര ഓര്‍ത്തുപോകാന്‍..


മറന്നു....



Monday, November 8, 2010

രണ്ടു ശശിമാര്‍....

ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവുമില്ല എന്ന് പറഞ്ഞാല്‍ ഇവരെന്താ ആകാശത്ത് നിന്ന് പൊട്ടിമുളച്ചു വന്നതാണോ..? അല്ല.. പിന്നെ എന്താണ് പറയാന്‍ ഉദ്ദേശിച്ചതെന്നു വച്ചാല്‍ ഈ കഥാപാത്രങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തിലെ ആരെങ്കിലുമായി സാമ്യം തോന്നുകയാണെങ്കില്‍, എന്നാണു.. ഇനി അഥവാ അങ്ങനെ തോന്നിയാല്‍ അത് തികച്ചും യാദ്രിശ്ചികമൊന്നുമല്ല.. അത് ഈ കഥാപാത്രങ്ങളുടെ കയ്യിലിരിപ്പുകൊണ്ടാണ്.. എന്ന് കരുതി ഇവര്‍ അത്ര പ്രശ്നക്കാര്‍ ഒന്നുമല്ല കേട്ടോ.. എങ്കിലും ഇന്നത്തെ കുമാരന്മാരിലുള്ള സദ്‌ഗുണങ്ങള്‍ ഒക്കെ ഉള്ള നല്ല രണ്ടു ചെറുപ്പക്കാര്‍ ആണിവര്‍.. 

തല്ക്കാലം ഇവരെ "ഇക്ക" എന്നും "അച്ചായന്‍" എന്നും വിളിക്കാം.. മതബോധത്തെ ഉദ്ബോധിപ്പിക്കാനോ ഉദ്ദീവിപ്പിക്കാനോ ഒന്നുമല്ല കേട്ടോ.. ഇരുവരെയും തിരിച്ചറിയാതെ തിരിച്ചറിയാന്‍ പറ്റിയ മാര്‍ഗ്ഗം ഇതാണ്.. എന്റെ തിരിച്ചറിവ് ഇരുവര്‍ക്കും കൂടി ഇല്ലാതാക്കാന്‍ ഇത് തന്നെ ധാരാളം..

ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം.. അല്ല, കഥയിലേക്ക്‌ കടക്കാം.. കഥ നടക്കുന്നത് മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്‌ നില്‍ക്കുന്ന മലയാളം എന്ന നാട്ടിലല്ല..  അങ്ങകലെ പറയാന്‍ പ്രിത്യേകിച്ചു നല്ല ഗുണങ്ങള്‍ ഒന്നുമില്ലാത്ത മറ്റൊരു നാട്ടില്‍ ആണ്.. ഭാരതത്തിന്റെ വിദ്യാഭ്യാസ നഗരം എന്നറിയപ്പെടുന്ന ഈ നാട്ടില്‍ ഭൂരിപക്ഷം പേര്‍ക്കും മറാത്തിയല്ലാതെ ഇംഗ്ലീഷ്, അല്ല, ഹിന്ദി പോലും അറിയില്ല എന്നതാണ് സത്യം.. എങ്കിലും പലപ്പോഴും നമുക്ക് ഇത് "വിദ്യ" ഇല്ലാത്ത "വിദ്യാഭ്യാസ" നഗരം ആണെന്ന് തോന്നും.. അഭ്യാസങ്ങളും ആഭാസങ്ങളും..!! 

ഇങ്ങനെയുള്ള ഈ നാട്ടിലെ നഗരത്തില്‍ ഷോപ്പിങ്ങിനു ഇറങ്ങിയതാണ് നമ്മുടെ ഇക്കയും അച്ചായനും.. ഏതാനം ചില കമ്പനികള്‍ മാത്രം, അതും വെറും പരീക്ഷണാടിസ്ഥാനത്തില്‍ മാത്രം, പുറത്തിറക്കിയിട്ടുള്ള സൈസ് ഡ്രസ്സ്‌ ആണിവരുടെ നോട്ടം.. അല്ല, അതെ പാകമാവുകയുള്ളൂ.. അതുകൊണ്ടാണ് കേട്ടോ.. സൈസ് കറക്ടാണോ എന്ന് ട്രൈ ചെയ്തു നോക്കാന്‍ പോലും പേടിയാണ് ഇവര്‍ക്ക്.. വലിച്ചു കേറ്റുമ്പോള്‍ കീറിപ്പോയാലോ..??  എന്തായാലും ഇത്തവണ അങ്ങനെ അധികം ബുദ്ധിമുട്ടാതെ വേണ്ടതെല്ലാം കിട്ടി.. പിന്നെ പതിവ് പ്രധാന കാര്യം.. ഭക്ഷണം..! അങ്ങനെ രണ്ടാളും തപ്പി നടന്നു 'ബിസ്മില്ലാ' ഹോട്ടലില്‍ ചെന്ന് കയറി.. ബീഫിന്റെ കൊട്ടാരം..! രണ്ടു ബീഫ് ഫ്രയ്യില്‍ തുടങ്ങാമെന്ന് കരുതി ഓര്‍ഡര്‍ കൊടുത്തു.. സാധനം കിട്ടി കഴിച്ചു തുടങ്ങിയപ്പോള്‍ സംഗതി കലക്കി..! ബീഫിനു ഇത്രേം രുചിയോ..? ഒന്നുകില്‍ ഇത്ര നാള്‍ കഴിച്ചത് ബീഫ് അല്ല, അല്ലെങ്കില്‍ ഇത് ബീഫ് അല്ല.. ഏതാ ശെരിക്കും ബീഫ്..??

അച്ചായന്‍: "അളിയാ.. ഇത് കൊള്ളാല്ലോ.. ബീഫ് ഇങ്ങനേം ഉണ്ടോ?? ഇത് ബീഫ് തന്നെയാണോ..??"

ഇക്ക: "ബീഫ് തന്നെയാണോ അതോ പണ്ട് സിനിമയില്‍ കണ്ട പോലെ പട്ടി ഫ്രൈ ആണോടെ..???"

അപ്പൊ പുറത്തുന്നൊരു ശബ്ദം.. "പട്ടിയോന്നുമല്ല സാറേ, നല്ല ഒറിജിനല്‍ ബീഫ് തന്നെയാ.."

അപ്പോഴേ രണ്ടു പേരും ഒന്ന് ഞെട്ടി.. മലയാളം ആര്‍ക്കും അറിയില്ലല്ലോന്നു കരുതിയാ ധൈര്യമായി പറഞ്ഞെ.. ഇതിപ്പോ പണിയായോ.? ഏതോ മലയാളി വെയ്ടെര്‍ ആണെന്ന് തോന്നുന്നു, തല്ലു കിട്ടുമോ..? അല്ല.. പുറത്തു മുറുക്കാന്‍ കട നടത്തുന്ന ആള്‍ ആയിരുന്നു..! ഹോ.. ആശ്വാസമായി..!! ഭക്ഷണം കഴിഞ്ഞു ഒന്ന് വലിക്കാം എന്ന് കരുതി ആള്‍ടെ മുറുക്കാന്‍ കടയിലേക്ക് വച്ചുപിടിച്ചു.. 

അച്ചായന്‍: "മലയാളി ആണല്ലേ.?"

"ഞാന്‍ ആലപ്പുഴക്കാരനാ സാറേ.. വര്‍ഷങ്ങളായി ഇവിടെ തന്നെയാ.."

ഇക്ക: "ഞങ്ങള്‍ വിചാരിച്ചു ഹോട്ടലിലെ തന്നെ ആരോ ആണ് പറഞ്ഞതെന്ന്..തല്ലു കിട്ടുമോന്നു പേടിച്ചു.."

"അവര്‍ക്കാര്‍ക്കും മലയാളം അറിയില്ല.. പക്ഷെ അടിക്കു കുറവൊന്നുമില്ല.. ദിവസവും ഒരുത്തനെങ്കിലും ഇവിടുന്നു അടി മേടിച്ചു പോകാറുണ്ട്.."

അങ്ങനെ കഥകളൊക്കെ പറഞ്ഞു പറഞ്ഞു യാത്രയൊക്കെ അവര്‍ വീണ്ടും യാത്ര തുടര്‍ന്നു.. കുറെ കഴിഞ്ഞപ്പോഴാ ഓര്‍ത്തത്‌ വലിക്കാന്‍ ചെന്നിട്ടു കടക്കാരനെ ഇട്ടു വലിപ്പിച്ചതല്ലാതെ സിഗരട്ട് വലിച്ചില്ലല്ലോന്നു..   ഉടനെ വണ്ടി നിര്‍ത്തി.. അടുത്ത് കണ്ട കടയിലേക്ക് നടന്നു.. രണ്ടു കിങ്ങ്സ് വാങ്ങി.. ഇതിപ്പോ പൊല്ലാപ്പായല്ലോ.. കൈയ്യില്‍ എല്ലാം കൂടി പത്തിരുപതു കവറുകള്‍ ഉണ്ട്.. ഇതും പിടിച്ചോണ്ട് വലിക്കാനും വയ്യ, മഴ പെയ്തു ചെളി ആയതു കൊണ്ട് നിലതെങ്ങും വെയ്ക്കാനും വയ്യ.. എന്നാല്‍ അല്പം മാറി നില്‍ക്കാം എന്ന് കരുതി നമ്മുടെ ഇക്കയും അച്ചായനും കൂടി സഞ്ചികള്‍ എല്ലാം കൂടി എടുത്തു അടുത്തൊരു കടയുടെ വരാന്ദയില്‍ വച്ചു സിഗരട്ട് കത്തിച്ചു.. കഥയൊക്കെ പറഞ്ഞു പുക കഴിഞ്ഞു ലഗേജ് എടുക്കാന്‍ തിരിഞ്ഞ അച്ചായന്‍ അത് കണ്ടു ഞെട്ടി..!! 

"അളിയാ..!"

വിളി കേട്ട് നമ്മുടെ ഇക്കയും ഞെട്ടി.. രണ്ടു പേര്‍ക്ക് വീതം കയറാവുന്ന തങ്ങളുടെ ഡ്രസ്സ്‌ ഒക്കെ ഇനി ആരേലും അബദ്ധം പട്ടി എടുത്തോണ്ട് പോയോ?? അതോ ഇനി പണ്ട് സംഭവിച്ച പോലെ അബു ദാബി മുങ്ങി പോയോ..?? 

"എന്താടാ.."

അച്ചായന്‍: "അളിയാ, അത് കണ്ടോ.."

ഇക്ക: "എന്ത്..?"

അച്ചായന്‍: "നീ കടയുടെ അകത്തേക്ക് നോക്കിക്കേ.. അകത്തിരിക്കുന്ന സാധനം കണ്ടോ.."

ഇക്ക: "ആരാ ?? ആരാ ??"

അച്ചായന്‍: "ആരുമല്ല.. അതുകണ്ടോ.. പൈപ്പ്.. പണ്ട് സിനിമേല് ഉമ്മര്‍ വലിച്ചോണ്ട് നടന്ന സാധനം.. സിഗരറ്റിനു പകരം..!!"
ഇക്ക: "ആഹാ.. കൊള്ളാല്ലോ.."

അച്ചായന്‍: "വാ അളിയാ, നമുക്ക് ഒരെണ്ണം മേടിക്കാം.."

ഇക്ക: "അത് വേണോ..?"

അച്ചായന്‍: "നീ വാ.. ചുമ്മാ ജാടയല്ലേ.. നാട്ടില്‍ പോവുമ്പോ വലിച്ചോണ്ട് നടക്കുകേം ചെയ്യാം.."

ഇക്ക: "നാട്ടില്‍ വലിച്ചോണ്ട് നടന്നിട്ട് വീട്ടില്‍ കെട്ടാതെ വരുമ്പോള്‍ പെട്ടെന്ന് തിരിച്ചുവരാമല്ലോ അല്ലെ..?"

അച്ചായന്‍: "ഹ, ഇവിടെയനെലും വലിക്കാല്ലോ.. നമുക്ക് മേടിച്ചു വെക്കാം.. ചുമ്മാ ഒരു രസം.."

അങ്ങനെ ഇക്കയുടെ പാതി സമ്മതത്തോടെ രണ്ടുപേരും കൂടി കടയിലേക്ക് കയറി.. അറിയാവുന്ന ഹിന്ദിയില്‍ "ഭയ്യാ, വോ.. കിത്ന.. കൈസേ.." എന്നൊക്കെ ചോദിച്ചു.. കടക്കാരന്‍ ഒരെണ്ണം എടുത്തു കവര്‍ തുറന്നു കാണിച്ചു.. പുള്ളീടെ നീണ്ട ഹിന്ദി ഡയലോഗുകള്‍ കഴിഞ്ഞപ്പോള്‍ കുറെയൊക്കെ രണ്ടാള്‍ക്കും മനസ്സിലായി.. മുന്നൂറു രൂപയാണ് വില.. ഇത് രണ്ടായി തുറക്കാം.. എങ്ങനെ തുറക്കാംഎന്നായി പിന്നീട് പരീക്ഷണം.. കൈയ്യിലെ കവറുകളൊക്കെ കാരണം അച്ചായന് അതില്‍ അത്ര ശ്രദ്ധ കൊടുക്കാന്‍ കഴിഞ്ഞില്ല.. എങ്ങനാ തുറക്കുന്നതെന്ന് ചോദിക്കാമെന്നു കരുതിയപ്പോള്‍ കടക്കാരന്‍ ഉള്ളില്‍ എങ്ങോട്ടോ മാറി.. ഒടുവില്‍ ഇക്ക അത് കയ്യില്‍ വാങ്ങി.. തുറക്കാം എന്ന് പറഞ്ഞ ഭാഗത്ത്‌ ഒന്ന് തിരിച്ചു നോക്കി.. ഇല്ല.. നല്ല ബലം.. ഇത് തിരിച്ചാണ് തുറക്കുന്നത്..!! രണ്ടു അറ്റത്തും പിടിച്ചു ഒന്ന് തിരിച്ചു.. ഒരൊറ്റ തിരി..!! അല്ല.. ഒരു ഒന്നൊന്നര തിരി തന്നെ..!! രണ്ടു പീസും മാന്യമായി രണ്ടു കയ്യില്‍..!! അതിനിടെ വേറെ ചെറിയേ ഒരു പീസ് താഴേം..!!

രണ്ടു പേരും പരസ്പരം നോക്കി.. അതിനിടെ എവിടെനിന്നോ പ്രത്യക്ഷപ്പെട്ട കടക്കാരന്‍ തിരിഞ്ഞു നിന്ന് എന്തൊക്കെയോ അടുക്കി പെറുക്കുന്നു.. ലഗാന്‍ സിനിമയിലെ ക്രിക്കറ്റ്‌ കളിയുടെ ക്ലൈമാക്സിലെ ഒരു അവസ്ഥ.. അങ്ങോട്ടും ഇങ്ങോട്ടും ഒന്നും മിണ്ടാന്‍ പറ്റുന്നില്ല.. ടെന്‍ഷന്‍..!! എന്താ ചെയ്യണ്ടേ.. മുന്നൂറു രൂപ പോകുന്ന പോക്കെ.. 

ഇക്ക: "അളിയാ.. എന്ന ചെയ്യുന്നേ..?"

കൈ നിറയെ കവറുകളുമായി ബീഫുകള്‍ നിറഞ്ഞ വയറുമായി ശ്വാസം പോലും വിടാന്‍ പറ്റാതെ നില്‍ക്കുന്ന അച്ചായന്റെ മറുപടി: "നമുക്ക് ഓടാം..!!!!"

ഇക്ക: "ഫ..!! മണ്ടത്തരം പറയാതെ.. ബൈക്ക് ഇവിടിരിക്കുവല്ലേ.. അങ്ങനൊന്ന് അത് സ്റ്റാര്‍ട്ട്‌ ആവത്തില്ല.."

അച്ചായന്‍: "ഓഹോ.. നിനക്കപ്പോ തല്ലു കൊള്ളുന്നതില്‍ അല്ല, ബൈക്ക് എടുക്കാന്‍ പറ്റില്ല എന്നതിലാണ് വിഷമം.."

ഇക്ക: "ആഹാ.. എങ്കില്‍ നീ ഒന്ന് ഓടിക്കാണിച്ചേ.."

അച്ചായന്‍: "എന്നിട്ട് വേണം ഞാന്‍ പൊട്ടിച്ചിട്ട് ഓടി, ഞാനാ കള്ളന്‍ എന്ന് നിനക്ക് അവരോടെ പറയാന്‍ അല്ലെ..?"

 ഇക്ക: "എടാ കോപ്പേ, ഇത്രേം ലഗേജുമായി എങ്ങനാട ഓടുന്നെ..?"

അച്ചായന്‍: "നമുക്ക് ഇതൊക്കെ കളയാം, എന്നിട്ട ഓടാം.."

ഇക്ക: "ആഹാ.. നല്ല ബെസ്റ്റ് ഐഡിയ.. ആറായിരം രൂപേടെ സാധനം കളയുന്നതിലും ഭേദം ഇതിന്റെ മുന്നൂറു രൂപ കൊടുത്തിട്ട് മാന്യമായി പോകുന്നതല്ലേ മണ്ടാ.."

അച്ചായന്‍: "എന്നാല്‍ പിന്നെ ഇത് നേരത്തെ പൊട്ടി ഇരുന്നതാണെന്നു പറഞ്ഞാലോ..?"

ഇക്ക: "എന്നാല്‍ അങ്ങനെ പറയാം.."

ഇക്ക: "ഭയ്യാ, യെ...."

കടക്കാരന്‍: "മതി മതി.. നിങ്ങള്‍ടെ കയ്യിലിരുന്നു പൊട്ടിയത് ഞാന്‍ കണ്ടതാ.. താഴെ ഒരു പീസ് കിടപ്പുണ്ട്.. എടുത്തോ, ഒട്ടിച്ചു വെച്ച് തരാം..!!!"

ഇക്കയും അച്ചായനും വീണ്ടും ലഗാന്‍ സിനിമയിലേക്ക് പോയി..!! ഇപ്പോഴാണ് ശെരിക്കും ഞെട്ടിയത്..!! മലയാളം..!!!!!! 
"ചേട്ടന്‍ മലയാളി ആണോ..??" 

കടക്കാരന്‍: "എന്റെ വീട് കാസര്‍ഗോഡ്‌ ആണ്.. നിങ്ങള് പറഞ്ഞതൊക്കെ ഞാന്‍ കേട്ടു..!!"

അച്ചായന്‍: "അത്.. ചേട്ടാ.. ചേട്ടന്‍ മലയാളി ആണെന്നറിയാതെ ഞങ്ങള്‍.."

കടക്കാരന്‍: "പിന്നെ മലയാളി ആണെന്നരിഞ്ഞാല്‍ ഇങ്ങനൊക്കെ പറയുമോ..???"

ഇക്ക: "അല്ല ചേട്ടാ.. സോറി.. പെട്ടെന്ന് ആകെ പേടിച്ചു പോയി.."

കടക്കാരന്‍: "സാരമില്ല.. എന്നും ഏതേലും മലയാളികള്‍ ഇവിടെ വന്നിട്ട് ശശി ആയി പോകാറുണ്ട്..!!!"

അങ്ങനെ മലയാളി ചേട്ടന്‍ ഒട്ടിച്ചു വെച്ച് കൊടുത്ത പൈപ്പ് വാങ്ങി നമ്മുടെ ശശി ഇക്കയും ശശി അച്ചായനും യാത്ര തുടര്‍ന്നു..!!!

ഓര്‍മ്മകള്‍ക്കൊരു പക്ഷേ..

അന്നും പുറത്തെ ബഹളം കേട്ടാണ് അവള്‍ ഉണര്‍ന്നത്.. ഇതിപ്പോള്‍ ഒരു പതിവായിരിക്കുന്നു.. എന്നും എന്തെങ്കിലും ഉണ്ടാവും ആന്റിക്ക്.. ചിലപ്പോള്‍ സുജാത ചേച്ചിയോടവും.. മറ്റു ചിലപ്പോള്‍ അയല്‍ക്കാരോടവും.. അതുമല്ലെങ്കില്‍ പാല്ക്കാരനോടോ പത്രക്കാരനോടോ ദൈവത്തോടോ സ്വന്തം വിധിയോടുമോ തന്നെയാവും.. ആരോടായാലും എന്തിനോടായാലും എന്നും രാവിലെ അല്‍പനേരം ഒച്ചയെടുത്തില്ലെങ്കില്‍ എന്തോ വലിയ ബുദ്ധിമുട്ടാണ് ആന്റിക്ക്.. സുജാതേച്ചി കാപ്പിയുമായി അടുത്ത് ചെല്ലുമ്പോള്‍ തുടങ്ങും.. ചിലപ്പോള്‍ കാപ്പി തണുക്കുന്നത് വരെ നേരം പോവാന്‍ വേണ്ടിയാവും.. എന്തൊക്കെയായാലും അവള്‍ക്ക് എന്നും ഉണരാന്‍ ഉള്ള ഒരു അലാറം ആണ് ഇപ്പൊ ഇത്.. ഒരു ദിവസം മുഴുവന്‍ നശിപ്പിക്കാന്‍ വണ്ണം ശക്തിയുള്ള അലാറം.. എന്നും ബഹളം കേട്ട് ശപിച്ചു കൊണ്ടാണ് ഉണരുന്നത്.. അപ്പോഴൊക്കെ ഓര്‍ക്കാറുണ്ട് പണ്ട് അവന്റെ ഒരു ഫോണ്‍ കോളില്‍ തുടങ്ങാറുള്ള മനോഹരമായ ദിവസങ്ങള്‍.. സ്നേഹം തുളുമ്പുന്ന അവന്റെ വാക്കുകള്‍ കേട്ടുണരുമ്പോള്‍ എന്ത് സുഖായിരുന്നു.. അതിനു വേണ്ടി തന്നെ ഉണര്‍ന്നിട്ടും ഉറക്കം നടിച്ചു കിടന്ന എത്രയെത്ര പ്രഭാതങ്ങള്‍.. അന്നൊക്കെ കിനാവ്‌ കണ്ടിരുന്നു.. കുറച്ചുകൂടി കാത്തിരുന്നാല്‍ എന്നും അടുത്തിരുന്നു വിളിച്ചുണര്‍ത്താന്‍ അവന്‍ ഉണ്ടാവുമെന്ന്.. പക്ഷേ എല്ലാം വെറും മിഥ്യകള്‍ ആയല്ലോ.. 


എല്ലാ പകലുകളിലും അവളുടെ മനസ്സില്‍ ഇതൊക്കെയെത്തും.. പക്ഷേ ഇതും ഒരു ശീലമായതിനാല്‍ അതിനൊരു പ്രിത്യേകതയുമില്ല .. ആരോടും മിണ്ടാനില്ലാതെ മനസ്സിലെ ചിന്തകളോട് മല്ലിട്ട് അവള്‍ ആ ദിവസവും ആരംഭിക്കുകയാണ്.. അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി അവന്റെ തന്നെ ശിക്ഷണത്തില്‍ പാചകം പഠിച്ചത് ഇപ്പോള്‍ അവള്‍ക്ക് വളരെ ഉപകാരമായി.. കാപ്പിയും പലഹാരവും തയ്യാറാക്കി വച്ചാല്‍ കുളികഴിഞ്ഞു അമ്പലത്തിലേക്ക്.. അതും അവന്‍ പഠിപ്പിച്ച ചിട്ട.. കുളിക്ക് ശേഷമേ ജലപാനം ഉള്ളു.. ഇന്നും ഈ ചിട്ടകളൊക്കെ മുടങ്ങാതെ പിന്തുടരുന്നത് കൊണ്ട് തനിക്കു എന്തൊക്കെ ഗുണങ്ങളുണ്ടായി എന്നവള്‍ മനപ്പൂര്‍വ്വം ചിന്തിക്കാതതാണ്.. രണ്ടു നേരം പല്ല് തേയ്ക്കുക, സസ്യാഹാരം മാത്രം ശീലിക്കുക, വീട്ടിലെ ജോലികള്‍ ചെയ്തു പഠിക്കുക, അങ്ങനെ ചെറുതും വലുതുമായി അവന്‍ വളര്‍ത്തിയ ശീലങ്ങള്‍ ഇന്നും തന്നിലുന്ടെന്നു അവള്‍ക്കറിയാം, പക്ഷേ അതിനെയൊന്നും അവള്‍ അവന്റെ പേരില്‍ ദിവസവും ഓര്‍ക്കാന്‍ ശ്രെമിക്കുന്നില്ല  എന്ന് മാത്രം.. എങ്കിലും ഒരു കാര്യം അവള്‍ക്കു നന്നായറിയാം.. ഇങ്ങനെ ഓരോ ചിട്ടകളിലൂടെയും ശീലങ്ങളിലൂടെയും അവന്‍ തന്നിലെ സ്ത്രീയെ ഉണര്ത്തുകയായിരുന്നു.. അല്ലെങ്കില്‍ വെറും മടിച്ചിയായി ഒന്നുമരിയാണ്ട് കഴിഞ്ഞിരുന്ന ആ പഴയ പെണ്‍കുട്ടിയില്‍ നിന്ന് ഒറ്റയ്ക്ക് സ്വന്തം കാര്യങ്ങള്‍ നോക്കി കഴിയുന്നവള്‍ ആയി മാറുവാന്‍ തനിക്കു കഴിയില്ലായിരുന്നുവല്ലോ..


എന്നും മുടങ്ങാതെ ക്ഷേത്രത്തില്‍ പോകുന്നുണ്ട്.. പക്ഷേ എന്തിനെന്നു അവള്‍ക്കു ഇന്നുമറിയില്ല.. എത്രയോ നാളുകളായി ദിവസവും ചെന്ന് ഭഗവാനെ കണ്ടു തൊഴും, അല്ലാണ്ട് ഇതുവരെ ഒന്നും പ്രാര്‍ഥിച്ചിട്ടില്ല, ഒരു കാര്യവും  ആവശ്യപ്പെട്ടിട്ടില്ല.. ഇന്നും അതുപോലെ തന്നെ.. ദിനചര്യയുടെ ഒരു ഭാഗം പോലെ ഒന്നിനുമല്ലാതെ അവള്‍ ക്ഷേത്രത്തില്‍ പോയിവരുന്നു.. സെറ്റ് മുണ്ടുടുത്ത് ചന്ദനകുറിയും തുളസിക്കതിരും അരയ്ക്കൊപ്പം അഴിച്ചിട്ട മുടിയുമായി എത്തുന്ന പെണ്‍കുട്ടികളെ കാണുമ്പോഴൊക്കെ അവന്റെ ആ ഇഷ്ടങ്ങള്‍ അവള്‍ ഓര്മിക്കാറുണ്ട്.. എന്നും പുറത്തിറങ്ങുമ്പോള്‍ ഇങ്ങനെ ഐശ്വര്യമുള്ള പെണ്‍കുട്ടികളെ കാണുമ്പോള്‍ തന്നെ തന്റെ ദിവസത്തിനൊരു നല്ല തുടക്കമാണെന്ന് പറയുമായിരുന്ന അവനോടെന്നും താന്‍ വഴക്കിടാരുണ്ട്.. അവന്‍ മറ്റാരെക്കുറിച്ചും ചിന്തിക്കില്ലാന്നു അറിയാം, എങ്കിലും തന്നെ ദേഷ്യം പിടിപ്പിക്കാന്‍ വേണ്ടി അവന്‍ തമാശ കാണിക്കാറുള്ളതൊക്കെ എന്ത് രസമാര്‍ന്നു.. 


തിരികെയെത്തി ഗേറ്റ് തുറന്നപ്പോള്‍ ആന്റി മുറ്റത്ത്‌ തന്നെയുണ്ട്.. ആന്റിയുടെ കുശലാന്വേഷണം പതിവുപോലെ.. അപ്പോള്‍ മാത്രമാണ് താന്‍ ഒന്ന് ചിരിക്കുക എന്ന സത്യം  അവള്‍ ചിന്തിച്ചിട്ടില്ല.. അതും മനസ്സ് അറിഞ്ഞല്ല, ആന്റിയ്ക്ക് വേണ്ടി ഒരു ചിരി, അത്രേള്ളു.. പടികള്‍ കയറി മുകളില്‍ ചെന്ന് മുറി തുറക്കാന്‍ തുടങ്ങുമ്പോള്‍ മൊബൈല്‍ ബെല്‍ അടിക്കുന്നത് കേട്ടു.. പക്ഷേ അകത്തെത്തിയപ്പോഴേക്കും കട്ട്‌ ആയി.. 3 മിസ്സ്‌ കോളുകള്‍.. പണ്ട് അവനോട് പറയാതെ ചേച്ചിയോടൊപ്പം പുറത്തുപോയ ദിവസം അവന്റെ 140 മിസ്സ്‌ കോളുകള്‍ കണ്ടു കണ്ണ് നിറഞ്ഞുപോയിരുന്നു.. എന്നിട്ടും അടുത്ത കോളില്‍ ഒന്നും സംഭവിക്കാത്ത പോലെയായിരുന്നു സംസാരം, പതിവുപോലെ..  


അമ്മയാണ് വിളിച്ചത്.. തിരികെ വിളിച്ചു പതിവ് സംസാരങ്ങള്‍ കഴിഞ്ഞു ഭക്ഷണം കഴിച്ചു കോളേജില്‍ പോകാന്‍ തയ്യാറായി അവള്‍.. ഒടുവില്‍ കണ്ണാടിയില്‍ തന്നെത്തന്നെ കണ്ടപ്പോള്‍ അറിയാതെ ഒന്ന് നോക്കിനിന്നു പോയി.. തന്റെ മുഖത്ത് നിന്ന് ചിരി എന്നേക്കുമായി മാഞ്ഞു പോയതായി അവള്‍ക്കു തോന്നി.. സന്തോഷങ്ങള്‍ അവനൊപ്പം വിട്ടുപിരിഞ്ഞുവെന്നു മനസ്സിലാക്കികഴിഞ്ഞു..


കോളേജ്.. എങ്ങിനെയോ തള്ളിനീക്കുന്നു ഈ നാളുകള്‍.. ഭയവും അപമാനവും ദുഖവും എല്ലാം നിറഞ്ഞ ജീവിതമാണിവിടെ.. അവന്‍ ഒപ്പമുണ്ടായിരുന്ന നാളുകളില്‍ ആരെയും ഭയക്കണ്ടായിരുന്നു.. ആരുടേയും ശല്യവുമില്ലായിരുന്നു.. എപ്പോഴും തന്നെ ശ്രദ്ധിക്കാന്‍ അവനുണ്ടായിരുന്നു.. പക്ഷേ ഇന്നിപ്പോ ഒന്നുമില്ല, ആരുമില്ല.. അവന്‍ കൂടെയുണ്ടായിരുന്ന കാലത്ത് കുറെ നല്ല സുഹൃത്തുക്കളും ഉണ്ടായിരുന്നു.. ഇന്ന് ആരുമില്ല.. അവനായിരുന്നോ തന്റെ ഭാഗ്യം..?


ക്ലാസ്സ്‌ കഴിഞ്ഞു തിരികെ വീട്ടിലേക്കു ബസില്‍ മടക്കം.. ബസിലെ തിരക്ക് എന്നത്തേയും പോലെ അവളെ ബുദ്ധിമുട്ടിക്കുന്നു.. അവനെയും കെട്ടിപിടിച്ചു ബൈകിന്റെ പിന്നില്‍ ഇരുന്നു ചെയ്ത യാത്ര അവള്‍ക്കൊരിക്കലും മറക്കാനാവില്ല.. വിവാഹം കഴിഞ്ഞു ഒന്നിച്ചു കാറില്‍ യാത്ര ചെയ്യുന്ന കാര്യം അവന്‍ പറയുമ്പോഴൊക്കെ അവള്‍ എതിര്‍ക്കുമായിരുന്നു.. എന്നും അവനെ കെട്ടിപിടിച്ചു ബൈക്കില്‍ യാത്ര ചെയ്യാനായിരുന്നു അവള്‍ക്കിഷ്ടം..


തുലാവര്‍ഷം തിമിര്‍ത്തു പെയ്യുന്നു.. ഓരോ മഴത്തുള്ളികളും കണ്ണീരു പോലെയാണ് അവള്‍ക്കു തോന്നുക.. അന്നൊരിക്കല്‍ ഒരു പകല്‍ മുഴുവന്‍ മഴ നനഞ്ഞു തന്റെ വീടിനടുത്തു നിന്ന അവന്റെ മുഖം… പുറത്തിറങ്ങാന്‍ കഴിയാതിരുന്ന താന്‍ ടെറസില്‍ നിന്നും അവന്‍ റോഡില്‍ മഴ നനഞ്ഞു നിന്നും മണിക്കൂറുകള്‍ ഫോണില്‍ സംസാരിച്ചതും.. എന്തൊക്കെയായിരുന്നു അന്നൊക്കെ.. അവനു മഴയോടുള്ള ഇഷ്ടം അവളെയും ബാധിച്ചു അക്കാലത്ത്.. അവരുടെ പ്രണയം തുടങ്ങിയതും ഒരു തുലാവര്‍ഷക്കാലത്തായിരുന്നു.. അതുകൊണ്ടുകൂടിയാവാം അവനെപ്പോലെ  അവളും മഴ ആസ്വദിച്ചിരുന്നു.. പക്ഷേ ഇന്ന് അവള്‍ക്ക് അതൊന്നും സാധിക്കുന്നില്ല..


ഒറ്റയ്ക്കായ രാത്രികളില്‍ പതിവുപോലെ അവള്‍ ഡയറി എഴുതുന്നു.. എന്തെന്നറിയാതെ എന്തൊക്കെയോ എഴുതും.. ഒരിക്കലും വായിക്കാറില്ല അവയൊന്നും.. തന്നെ പ്രണയിച്ചു തുടങ്ങിയപ്പോള്‍ ഡയറി എഴുതുന്ന ശീലം നിര്‍ത്തിയ അവനോട് അതിനുള്ള കാരണം അവള്‍ തിരക്കി.. ഒറ്റയ്ക്കുള്ള ജീവിതം പങ്കുവെയ്ക്കാന്‍ ഒരു ആശ്വാസമായിരുന്നു ഡയറി, പക്ഷേ ഇപ്പോള്‍ ഒറ്റയ്ക്കല്ലല്ലോ, എന്തുമേതും പങ്കുവെയ്ക്കാന്‍ ഒരാള്‍ കൂടെയുണ്ടല്ലോ എന്നായിരുന്നു മറുപടി.. ഒരുപക്ഷെ ഇപ്പോള്‍ താന്‍ ഒറ്റയ്ക്ക് ആണെന്നുള്ള ബോധ്യമാവം അവളെ അതിനു പ്രേരിപ്പിക്കുന്നത്.. 


പണ്ട് എത്രയോ നാളുകള്‍ രാത്രിമുഴുവന്‍ അവനോട് സംസാരിച്ചിരുന്നിട്ടുണ്ട്‌.. ഒരു നിമിഷം പോലും ഉറങ്ങാതെ കഴിഞ്ഞിരുന്നു.. എന്തൊക്കെയാണ് ഇത്രവളരെ സംസാരിച്ചതെന്നൊനും ഓര്‍മയില്ല..  പക്ഷെ ഒരുനിമിഷം പോലും പരസ്പരം സംസാരിക്കാണ്ടിരിക്കാന്‍ കഴിയുമായിരുന്നില്ല.. ഇന്ന് മിണ്ടാന്‍ ആരുമില്ലാണ്ട് സമയം മുഴുവന്‍ വെറുതെ തള്ളിനീക്കുന്നു.. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഓര്‍മ്മകള്‍ മനസ്സില്‍ ഓടിയെത്തും.. എന്നത്തേയും പോലെ അവന്റെ ഓര്‍മ്മകള്‍ നിറഞ്ഞ ഒരു ദിവസം കൂടി കടന്നുപോവുമ്പോള്‍ കണ്ണില്‍ രണ്ടു തുള്ളി കണ്ണുനീര്‍ പൊടിയും… പക്ഷേ.....






Monday, August 9, 2010

വേഴാമ്പലിനെ തേടി...

വീണ്ടും ഒരു മഴക്കാലം എത്തുന്നു.. 
മെയ്യും മനവും മടുപ്പിക്കുന്ന ആര്‍ക്കന്റെ അഗ്നിജ്വാലകള്‍ക്ക് തല്‍ക്കാലം വിട..

മണ്ണും വിണ്ണും കുളിപ്പിച്ച് മനം നിറയ്ക്കാനായ് മഴയെത്തുന്നു..
മഴ കാത്തിരുന്ന വേഴാമ്പലിനെ തേടി മഴയെത്തുന്നു..
അകലെ നിന്ന് തന്നെ വെറുക്കുന്നവരെ കൂടി ഒരു സ്പര്‍ശനം കൊണ്ട് മാറ്റിയെടുക്കുവാന്‍, 
ദേഹത്ത് വീഴുന്ന ഒരു തുള്ളികൊണ്ടു നമ്മുടെ മുഖത്തൊരു പുഞ്ചിരി വിടര്‍ത്തുവാന്‍ മഴയെത്തുന്നു..


വിദൂരതയിലേക്ക്, തിമിര്‍ത്തു പെയ്യുന്ന മഴ കാണുവാന്‍ എന്ത് ചന്തമാണ്...
മഴാന്‍ കണ്ടിരിക്കുമ്പോള്‍ ഈറന്‍ കാറ്റ് കൊണ്ട് മുഖത്ത് വീഴുന്ന ഒരു തുള്ളി എന്ത് കുളിരാണ് ഏകുന്നത്...
മഴ നനഞ്ഞൊരു സായംസന്ധ്യയിലെ യാത്ര എന്ത് സുഖമാണ്..
മഴയുടെ കലപിലയും കുളിര്‍കാറ്റും കൊണ്ട് മയങ്ങുവാന്‍ എന്ത് ഭാഗ്യമാണ്..
മഴയുടെ താളത്തില്‍ ഒറ്റയ്ക്കിരുന്നു ഒരു പാട്ട് മൂളുമ്പോള്‍ എന്തൊരു ആനന്ദമാണ്..

മഴത്തുള്ളികള്‍ കണ്ണ് നിറയ്ക്കുമ്പോള്‍, 
മഴ ഒരായിരം ഓര്‍മ്മകള്‍ ഉണര്‍ത്തുമ്പോള്‍,
ഓരോ തുള്ളിക്കുമൊപ്പം ഭൂമിയില്‍ ലയിച്ചു ചേരാന്‍ ആഗ്രഹിക്കുമ്പോള്‍,
വേഴാമ്പലിനെ പോലെ സുഖമുള്ള ഒരു വേദനയാണ്.........

Tuesday, May 4, 2010

അമ്മുമ്മയും നാണയവും..

അങ്ങനെ ഞാനാകുന്ന മൂന്നാം ക്ലാസ്സുകാരനെയും കൊണ്ട് അമ്മ നടപ്പ് തുടര്‍ന്ന്..തിരക്കിനിടയിലൂടെ കടകളും, വണ്ടികളും കണ്ടു നടന്നു നടന്നു ഒടുവില്‍ പല നിറത്തിലും തരത്തിലുമുള്ള കണ്ണടകളും വാച്ചുകളും തൂക്കിയിട്ടുകൊണ്ട് കച്ചവടം നടത്തുന്ന ചേട്ടന്മാരെ കണ്ടപ്പോള്‍ മനസ്സിലായി ബസ്‌ സ്ടാണ്ടിന്റെ അടുത്ത് വരെയെത്തി എന്ന്.. പുതിയ സിനിമ പാട്ടുകള്‍ കുറെയെണ്ണം പല കടകളില്‍ നിന്നായി ഉച്ചത്തില്‍ കേള്‍ക്കുന്നുണ്ട്.. കുറെ കടകള്‍ ഉള്ളതുകൊണ്ട് പാട്ടുകള്‍ ഒരെണ്ണം പോലും മനസ്സിലാവുന്നില്ല.. എങ്കിലും മംമൂട്ട്യുടെയും മോഹന്‍ ലാലിന്റെയും ഫോട്ടോകള്‍ പതിപ്പിച്ച കടകള്‍ എന്നും കണ്ണില്‍ പെടാറുണ്ട്.. കടകള്‍ കഴിഞ്ഞാല്‍ ഉടനെ നൂറു കണക്കിന് ആനവണ്ടികള്‍ മുരളുന്ന ബസ്‌ സ്ടാണ്ട് ആയി..

പ്രായത്തില്‍ ഏറ്റവും പേടിയുള്ള കാര്യങ്ങളില്‍ ഒന്നായിരുന്നു ബസ്‌ സ്ടാണ്ട്.. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെയെല്ലാം ചുവന്ന നിറത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്ന ആനവണ്ടികള്‍... ഇതു വണ്ടി, എപ്പോ, എങ്ങോട്ട് നീങ്ങുമെന്ന് പറയാന്‍ പറ്റില്ല.. ഇപ്പൊ ഇടിക്കും എന്ന മട്ടിലാണ് ഓരോന്നും കടന്നു പോകുന്നത്.. അതോടെ എന്റെ നടത്തം പതുക്കെ ഓട്ടമായി.. അമ്മയുടെ പിടിയില്‍ നിന്നും കൈ എടുത്തു ഓടി..

ഓടിയോടി ബസ്‌ സ്റ്റേഷന്‍ ടെ പടിയില്‍ കയറി നിന്നു.. അമ്മ നടന്നു വരുന്നതെയുള്ളു.. അപ്പോഴാണ്‌ താഴെ എന്തോ കരച്ചില്‍ കേട്ടത്.. അറുപതിനുമുകളില്‍ പ്രായം തോന്നുന്ന ഒരു അമ്മുമ്മ ചട്ടയും നീല ലുങ്കിയും ധരിച് കുനിഞ്ഞിരിക്കുന്നു.. വലതു കൈയ്യില്‍ ഒരു പ്ലാസ്റിക് സഞ്ചി മുറുകെ പിടിച്ചിരിക്കുന്നു..

അമ്മുമ്മ നിവര്ന്നിരുന്നപ്പോഴാണ് കരയുകയായിരുന്നു കൈ മനസ്സിലായത്‌.. രണ്ടു കണ്ണുകളും നിറഞ്ഞു ഒഴുകുന്നു.. പ്രായം ചുളിവുകള്‍ വീഴ്ത്തിയ മുഖത്ത് ദയനീയമായ കരച്ചില്‍ ആണ്.. കണ്ണുനീര്‍ ധാരയായ് ഒഴുകുന്നു.. എങ്ങനെയൊക്കെയോ എഴുന്നേല്‍ക്കുവാന്‍ ശ്രെമിക്കുന്നുണ്ട്.. എന്തിനാ അമ്മ കരയുന്നതെന്ന് അറീല്ലല്ലോ.. പണമോ പെഴ്സോ മറ്റോ നഷ്ടപ്പെട്ടു കാണുമോ.. അതോ ഇനി കൂടെ വന്നവരെ ആരെയെങ്കിലും കാണാതായോ.. അറീല്ല.. പക്ഷെ എനിക്കും സങ്കടം തോന്നി..

അപ്പോഴേക്കും അമ്മ നടന്നെത്തി കൈയ്യില്‍ പിടിച്ചു എന്നെയും കൂട്ടി മുന്നിലേക്ക്‌ നടന്നു.. എങ്കിലും എന്റെ കണ്ണുകള്‍ അമ്മുമ്മയില്‍ തന്നെയായിരുന്നു.. കുറെ കഷ്ടപ്പെട്ട് എഴുനെല്‍ക്കുന്നത് കണ്ടു.. പിന്നെ കാഴ്ച്ചയില്‍ നിന്ന് മറഞ്ഞു.. പക്ഷെ ബസ്‌ കാണാഞ്ഞു അമ്മ വീണ്ടും എന്നെയും കൂട്ടി പഴയ സ്ഥലത്ത് എത്തി.. അവിടെ അമ്മ നിലത്തിരുന്നു കരയുകയാണ്.. ചുറ്റും നില്‍ക്കുന്നവര്‍ കൈയും കെട്ടി നോക്കി നില്‍ക്കുന്നു.. അവരുടെയെല്ലാം നേരെ മാറി മാറി കൈ നീട്ടി കരയുകയാണ് അമ്മ.. 'എന്റെ പൊന്ന് മക്കളെ.. എന്തെങ്കിലും തരണേ.. ഈ കിലവിക്കു എന്തെങ്കിലും തരണേ കുഞ്ഞുങ്ങളെ..' അമ്മുമ്മയുടെ പൊട്ടിക്കരഞ്ഞുകൊണ്ടുള്ള വാക്കുകള്‍ കേട്ടപ്പോള്‍ എനിക്കും കരച്ചില്‍ വന്നു.. ഭിക്ഷക്കാരെയൊക്കെ കാണാറുണ്ടെങ്കിലും ഇതുപോലൊരു കാഴ്ച ആദ്യമായാണ്‌.. 'എന്റെ കുഞ്ഞുങ്ങളെ...' എന്ന് വിളിച്ചു കൊണ്ട് വീണ്ടും വീണ്ടും അമ്മുമ്മ എല്ലാവരുടെയടുത്തും കെന്ച്ചുകയാണ്.. കുറച്ചു അകലെയാണെങ്കിലും നോട്ടവും കൈയും എന്റെ നേര്‍ക്കും തിരിഞ്ഞു.. അപ്പോഴേക്കും എന്റെ കണ്ണും നിറഞ്ഞു തുടങ്ങിയിരുന്നു.. അത് കണ്ടിട്ടാണോ എന്നറിയില്ല, അമ്മ കുറച്ചു നേരം എന്നെ തന്നെ നോക്കി...

അപ്പുറത്ത് ബസ്‌ ഉണ്ടെന്നും പറഞ്ഞു അമ്മ അപ്പൊ എന്നെയും കൂട്ടി അങ്ങോട്ട്‌ നടന്നു.. ഞാന്‍ ഷര്‍ട്ടിന്റെ കൈയ്യില്‍ കണ്ണ് തുടച്ചു.. അതൊന്നും ശ്രെധിക്കാതെ അമ്മ വേഗം നടക്കുന്നു.. അവിടെയെത്തിയപ്പോള്‍ ബസ്‌ ഇപ്പുറത്തേക്ക് കടന്നു.. വീണ്ടും അമ്മുമ്മയുടെ മുന്നിലൂടി തിരിച്ചു ഓടി.. അപ്പോഴും പാവം അവിടെയിരുന്നു കരയുകയാണ്.. ആരും ഒന്നും കൊടുത്തുവെന്ന് തോന്നുന്നില്ല.. എനിക്ക് തീരെ സഹിച്ചില്ല.. ഓടുന്നതിനിടയില്‍ ഞാന്‍ പോക്കറ്റില്‍ പരതി.. ഒരു അഞ്ചു രൂപ നാണയം കൈയ്യില്‍ തടഞ്ഞു.. അമ്മുമ്മയും അത് കണ്ടു.. വീണ്ടും എന്റെ നേര്‍ക്ക്‌ കൈ നീട്ടി.. നാനയവുമായി അമ്മുമ്മയുടെ അടുത്തേക്ക് നീങ്ങാന്‍ തുടങ്ങിയ എന്നെ ഇതൊന്നുമറിയാതെ ബസ്‌ വന്നുവെന്നും പറഞ്ഞു അമ്മ പിടിച്ചു വലിച്ചു കൊണ്ട് പോയി.. അമ്മുമ്മയുടെ നേര്‍ക്ക്‌ നീട്ടിയ നാണയം എന്റെ കൈയ്യില്‍ നിന്നും താഴേക്ക്‌ വീണു..

ബസ്‌ എത്തിയപ്പോഴേക്കും ആള്‍ക്കാരെല്ലാം അങ്ങോട്ട്‌ ഓടി.. പാവം അമ്മുമ്മ താഴെ വീണ നാണയം എടുക്കാന്‍ തിരക്കിലൂടെ നിരങ്ങി വരുന്നത് ഞാന്‍ കണ്ടു.. എങ്ങിനെയോ എവിടെയോ ഇരിക്കുവാന്‍ അല്പം സ്ഥലം കിട്ടിയ ഉടനെ ഞാന്‍ പുറത്തേക്കു നോക്കി.. അപ്പോഴും അമ്മുമ്മ നിലത്തിരുന്നു നാണയം തിരയുകയാണ്.. കരയുന്നുന്ടെങ്കിലും വലിയ എന്തോ ഒന്ന് കിട്ടുന്ന പോലെ ഒരു പ്രകാശം ഉണ്ട് മുഖത്ത്..

ബസ്‌ നീങ്ങി തുടങ്ങിയതോടെ കാഴ്ചയും മറഞ്ഞു.. ഏതോ രണ്ടു ചേട്ടന്മാരുടെ നടുക്ക് ഇരിക്കുകയാണ് ഞാന്‍.. മനസ്സില്‍ പക്ഷെ അമ്മുമ്മയാണ്‌.. അമ്മുമ്മയ്ക്ക് ആ നാണയം കിട്ടിക്കാണുമോ. .? വേറെ ആരെങ്കിലും എന്തെങ്കിലും കൊടുതിട്ടുണ്ടാവുമോ..? 'എന്റെ മക്കളെ..' എന്നുള്ള വിളി ഇപ്പോഴും ചെവിയില്‍ മുഴങ്ങുകയാണ്.. സഹിക്കാനാവാതെ ഞാനും കരഞ്ഞു.. അമ്മയെ കാണാതെയുള്ള കുട്ടിയുടെ കരച്ചിലാണെന്ന് കരുതി ചേട്ടന്മാര്‍ അമ്മയെ കാണിച്ചു തന്നു.. പക്ഷെ എന്റെ കരച്ചില്‍ നിന്നില്ല....

അന്ന് രാത്രി ഉറക്കത്തിലും അമ്മുമ്മയെ സ്വപ്നം കണ്ടു.. കുറെ ദിവസത്തേക്ക് അത് മനസ്സില്‍ നിന്ന് പോയില്ല..

സംഭവം കഴിഞ്ഞിട്ട് പന്ത്രണ്ടു വര്ഷം കഴിഞ്ഞു..ഇത്ര വര്‍ഷവും ബസ്‌ സ്ടാണ്ടില്‍ പോയ ഓരോ തവണയും ഞാന്‍ അമ്മുമ്മയെ തിരഞ്ഞു.. പക്ഷെ കണ്ടിട്ടേയില്ല ഒരിക്കലും.. അമ്മുമ്മയ്ക്ക് ആ നാണയം കിട്ടിയിട്ടുണ്ടാവുമോ..? അമ്മുമ്മ ഇപ്പോഴും ജീവനോടെ ഉണ്ടാവുമോ..? അറിയില്ല... പക്ഷെ ഇപ്പോഴും മുഖം എന്റെ മനസ്സിലുണ്ട്.. സംഭവം ഓര്‍ക്കുമ്പോഴൊക്കെ അന്നത്തെ എട്ടു വയസ്സുകാരന്‍ കരഞ്ഞത് പോലെ ഇന്നും ഞാന്‍ കരഞ്ഞു പോകും.. ഇതാ ഇപ്പോഴും..

Tuesday, August 11, 2009

ഒരു സ്വപ്നം...


മഞ്ഞു പോല്‍.. മഴത്തുള്ളി പോല്‍..

കുളിര്
പോല്‍.. ഇളംകാറ്റ് പോല്‍..

എന്‍
ഹൃദയത്തിന്‍ ആദ്യ വസന്തം..

സൌഹൃദത്തിന്‍
അണയാ ദീപത്തില്‍ തിരി തെളിന്ജീടവേ...

ഒരു പനിനീര്‍ പൂപോല്‍ അതെന്‍ മനസ്സില്‍ വിടര്‍നീടവേ..

വസന്തം എന്റേത് മാത്രമായ്‌..

എന്‍ ഏകാന്ത ജീവനില്‍ പൂനിലാവായ്‌..

കണ്ണീര്‍
ഒപ്പും കരസ്പര്‍ശമായ്..

സ്നേഹമായ്‌
, ജീവന്റെ ജീവനായ്‌..

എന്നും
നിനക്കായ് കാത്തിരിക്കാം..

ഓര്‍മ്മകള്‍
തന്‍ സ്നേഹതീരത്ത് ഞാന്‍..

ഇനിയുള്ള നാളുകള്‍ കൈകോര്‍ത്തിടാന്‍..

ഇനിയുള്ള
ജീവിതം പങ്കുവെയ്ക്കാന്‍..

എന്റേതു
മാത്രമായ്‌, എന്‍ സ്വന്തമായ്‌..

അരികില്‍ വരില്ലേ എന്‍ ജീവനേ............

Monday, August 10, 2009

ഒരു ഉത്സവത്തിന്റെ ഓര്‍മ....
















"എന്റെ ഗണപതി ഭഗവാനെ...!!" ഭൂമിയില്‍ എത്തിയ ശേഷമാണ് ഇത്രയും നേരം എന്നെയും പുറത്തിരുത്തി മഹാദേവന്റെ തിടമ്പ്‌ എഴുന്നെള്ളിച്ച് നിന്ന ശങ്കരന്‍കുട്ടിയെ നേരെ ഒന്നു കാണുന്നത്..! ഒരു ഒന്‍പത്‌ - ഒന്‍പതര അടി ഉയരം, ഭൂമി മാന്തുന്ന ജേ സീ ബീ യുടെ കൈ പോലെ രണ്ടു നീളന്‍ കൊമ്പുകള്‍, അനാക്കൊണ്ട സിനിമയില്‍ കണ്ട പാമ്പിനെ പോലെ, നിലത്ത്‌ ഇഴയുന്ന തുമ്പിക്കൈ..!! ഇതിന്റെ പുറത്താണോ കഴിഞ്ഞ രണ്ടു മണിക്കൂര്‍ ഞാന്‍ കഴിച്ചുകൂട്ടിയത്..!! സുനില്‍ ഏട്ടന്റെയും കൂട്ടരുടെയും പഞ്ചാരി മേളം ആസ്വദിച്ചു ഇരുന്നതിനാല്‍ മറ്റൊന്നും ശ്രദ്ധിച്ചില്ല.. ഈ സീസണില്‍ ആദ്യമായി ആനപ്പുറത്ത് കയറുന്നതിനാല്‍ ധൈര്യം ഭൂമിയില്‍ വെച്ചിട്ട് പോകണ്ട എന്ന് കരുതി ആനയെ ശ്രെദ്ധിക്കാതെ ചെന്നു കയറി.. ഇറങ്ങി കഴിഞ്ഞു ആനയെ കണ്ടപ്പോള്‍ ധൈര്യം ആനപ്പുറത്ത് മറന്നു വച്ചോ എന്നൊരു സംശയം..!! ധൈര്യം എത്ര കുറവാണെങ്കിലും ആനപ്പുറത്ത് കയറാനുള്ള അവസരമൊന്നും കളയില്ലല്ലോ.. അതൊരു ആവേശം ആണേ..!!


രാത്രി കൃത്യം എട്ടു മണിക്ക് തന്നെ ശീവേലി ആരംഭിച്ചു.. അകത്തെ പ്രദക്ഷിണം കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ പാപ്പാന്‍ സോമന്‍ ചേട്ടന്‍ ശങ്കരന്‍കുട്ടിയെ നെറ്റിപ്പട്ടം കെട്ടിച്ചു ആനക്കൊട്ടിലില്‍ നിര്‍ത്തിയിരിക്കുന്നു.. ഇത്ര വലിയ സംഭവത്തിനെ 'ശങ്കരന്‍' എണ്ണ പേരിന്റെ കൂടെ 'കുട്ടി' എന്ന് കൂടി ചേര്‍ത്തത് എന്ത് ഓര്ത്തിട്ടാനാവോ..!! എന്തായാലും 'ശങ്കരന്‍ ചേട്ടന്‍' (!) എന്നൊന്നും ആനയെ വിളിക്കാന്‍ പറ്റില്ലാഞ്ഞിട്ടാവും..!

എന്തായാലും ശങ്കരന്‍കുട്ടി എന്നെ മറന്നില്ല.. ഞാന്‍ അടുത്ത് ചെന്നപ്പോഴേ അവന്‍ ശര്‍ക്കരയ്ക്ക് വേണ്ടി തുമ്പിക്കൈ നീട്ടി.. സോമന്‍ ചേട്ടന്‍ തോട്ടി കൊണ്ടു തൊട്ടപ്പോള്‍ തന്നെ അവന്‍ തുമ്പിക്കൈ മാറ്റി.. തോട്ടികൊണ്ടൊരു അടിയോളം വരില്ലല്ലോ ആനയ്ക്ക് ആര്‍ത്തി..!! ഞാന്‍ അടുത്ത് ചെന്നു ശര്‍ക്കര അവന്റെ വായില്‍ വെച്ചു കൊടുത്തു.. 'ആനവായില്‍ അമ്പഴഞ്ഞ' എന്ന് കേട്ടത് ഇപ്പൊ ബോധ്യമായി..!! സോമന്‍ ചേട്ടന്റെ നിര്‍ദേശം പോലെ അവന്‍ മുട്ടുമടക്കി.. തൊട്ടു തലയില്‍ വച്ചു, ചെവിയില്‍ പിടിച്ചു, കാലില്‍ ചവുട്ടി ഞാന്‍ അവന്റെ പുറത്തു കയറി.. ഉണ്ണിയേട്ടന്‍ തിടമ്പ്‌ എടുത്തു തന്നു.. മഹാദേവനെ ശങ്കരന്കുട്ടിയുടെ മസ്തകത്തില്‍ ഇരുത്തി തിടംബിലെ മാലകളും ഉടയാടയുമൊക്കെ ഞാന്‍ നേരെയാക്കി.. അങ്ങനെ ചെണ്ടയും, വീക്കനും, ഇലത്താളവുമായി ആദ്യ പ്രദക്ഷിണം വേഗം കഴിഞ്ഞു .. എഴുന്നെള്ളത്ത് നടക്കുന്നതിനാല്‍ അരങ്ങിലെ കച്ചേരിക്ക്‌ ഇടവേള ആയി.. ഏവരും ആനയ്ക്കും മേളക്കാര്‍ക്കും ചുറ്റും കൂടി..

രണ്ടാം പ്രദക്ഷിണം നാദസ്വരവും തകിലും കൂടിയാണ്.. നാദസ്വരം വായിക്കാന്‍ ഹരിയേട്ടനും, തകില് കൊട്ടാന്‍ ശ്രീനിയേട്ടനും ആണ്.. 'നഗുമോ' യും 'ഹിമഗിരിതനയെ' യും വായിച്ചു കഴിഞ്ഞു ആനക്കൊട്ടിലില്‍ നിന്നും പ്രദക്ഷിണം പുറത്തേയ്ക്കിറങ്ങി.. പ്രദക്ഷിണം തിരികെ ആനക്കൊട്ടിലില്‍ എത്തിയപ്പോള്‍ അകത്തൊരു ബഹളം.. കുറച്ചു പേര്‍ അകത്തേക്ക് ഓടുന്നു.. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി.. എനിക്ക് മാത്രം എന്താ കാര്യം എന്നറിയാന്‍ യാതൊരു വഴിയുമില്ലല്ലോ.. ഇറങ്ങി പോകാനോ എളുപ്പത്തില്‍ ആരോടെങ്കിലും ചോദിക്കാനോ പറ്റില്ലല്ലോ..! അല്ലെങ്കില്‍ തന്നെ ഇത്ര വളരെ നേരം ആനപ്പുറത്ത് ഇരിക്കുന്നത് ഒരു തരത്തില്‍ നോക്കിയാല്‍ ഇത്തിരി കട്ടിയാണ്.. ചുറ്റും ആളുകള്‍.. ഭഗവാനെയും, ആനയെയും, എന്നെയും നോക്കിക്കൊണ്ട്‌.. പക്ഷെ സംസാരിക്കാന്‍ ആരുമില്ലല്ലോ.. ഒരു വല്ലാത്ത അവസ്ഥ തന്നെ..!

നാദസ്വരം വായന കഴിഞ്ഞു മേളത്തിനായി ചെണ്ടയും മറ്റുമായി മേളക്കാര്‍ വന്നുതുടങ്ങി.. പതിവുപോലെ രാജീവ്‌ തന്നെയാണ് മുന്നില്‍.. രാജിയോടു കാര്യം തിരക്കി.. ആള്‍ ഓടിവന്ന് മറുപടി തന്നു; 'ഒന്നുമില്ല കുഞ്ഞേ, ആല് വിളക്ക് കത്തിച്ചപ്പോ ആളിക്കത്തി.. കെടുത്തി..' എങ്ങനെ കത്താണ്ടിരിക്കും..? കട്ടിയുള്ള തിരിയും വെച്ചു കൂടെ കര്‍പ്പൂരവും വെയ്കും.. എന്നിട്ട് ഏറ്റവും അടിയില്‍ നിന്നു തുടങ്ങും കത്തിക്കാന്‍.. കര്‍പ്പൂരത്തില്‍ തീ പിടിക്കുമ്പോള്‍ അത് ആളി പിടിച്ച് മുകളില്‍ വരെ പെട്ടെന്ന് തീ പിടിക്കും.. എന്തായാലും ഒന്നും സംഭവിച്ചില്ലല്ലോ.. പക്ഷെ ചിലരുടെ മുഖത്ത്‌ ഇപ്പോഴും ചെറിയ ഭയം നിഴലിച്ചിട്ടുണ്ട്..

'കുഞ്ഞേ, ഇന്നു സ്പെഷ്യല്‍ ആണേ..' രാജി താഴെ നിന്നു വിളിച്ചു പറഞ്ഞു.. ശരിയാ, ഇംഗ്ലണ്ടില്‍ നിന്നു മടങ്ങി എത്തിയ സതീശന്‍ ഇന്നു വൈകിട്ട് സ്പെഷ്യല്‍ മേളം സ്പോണ്‍സര്‍ ചെയ്യുന്നു എന്ന് കേട്ടു.. മേളക്കാരുടെ എണ്ണം കൂടിയപ്പോള്‍ മേളം കൊഴുത്തു.. മേളം ഗംഭീരം ആവുന്നുണ്ടെങ്കിലും ശ്രീജിത്തിന്റെ അഭാവം അറിയാനുണ്ട്.. കണ്ടാല്‍ ഏതാണ്ടൊരു ശുപ്പാണ്ടി തന്നെ..പക്ഷെ ചെണ്ടപ്പുറത്ത് കോല്‍ വച്ചു തുടങ്ങിയാല്‍ പിന്നെ ആള്‍ വേറൊരു ലോകത്താണ്.. മേളവുമായി ഇതുപോലെ ലയിച്ചു ചേരുന്ന വേറെ ആരെയും ഞാന്‍ കണ്ടിട്ടില്ല.. അയാളുടെ വേഗത്തിനും താളത്തിനും ഒപ്പം എത്താന്‍ മറ്റുള്ളവര്‍ ബുദ്ധിമുട്ടും.. ഇന്നു ശ്രീജിത്ത്‌ ഇല്ല.. ഇവിടെ ഉത്സവം ഏറ്റുമാനൂര്‍ ഉത്സവത്തിന്റെ ഒപ്പം ആയതിനാല്‍ ഇന്നു അയാള്‍ അവിടെ പോയിരിക്കുകയാണ്.. പള്ളിവേട്ടയ്ക്കും ആറാട്ടിനും അവിടെ മട്ടന്നൂരിന്റെ മേളമാണ്.. പക്ഷെ ഇവിടുത്തെ കാര്യങ്ങള്‍ കൂടി നോക്കേണ്ടതിനാല്‍ അങ്ങോട്ട് പോകാനോ കേള്‍ക്കുവാണോ സാധിക്കില്ല.. എങ്കിലും മറ്റൊരു മഹാഭാഗ്യമുണ്ട്.. ഇവിടുത്തെ ആറാട്ട്‌ 'ആറാട്ട്‌ സംഗമം' എന്നാണു അറിയപ്പെടുക.. ഒരേ ദിവസം, ഒരേ സമയം, ഒരേ ആറിന്റെ അക്കരെ ഏറ്റുമാനൂര്‍ മഹാദേവനും ഇക്കരെ പെരിങ്ങള്ളൂര്‍ മഹാദേവനും കൂടിയാണ് ആറാട്ട്‌ നടക്കുക..! രണ്ടു ആറാട്ടിനും ഒന്നിച്ചു പങ്കെടുക്കാനുള്ള ആ ഭാഗ്യം ഇതു നാലാം തവണയാണ്..

ആനക്കൊട്ടിലിലെ മേളം കഴിഞ്ഞു അവസാനത്തെ പ്രദക്ഷിണം ആരംഭിച്ചു.. മുന്‍പില്‍ മേളക്കാരും, പിന്നാലെ തീവെട്ടിക്കാരും, കുത്തുവിളക്ക് പിടിച്ചു അപ്പു ചേട്ടനും നീങ്ങി തുടങ്ങി.. പിന്നാലെ ഞാനും ഭഗവാനും ശങ്കരന്കുട്ടിയുടെ പുറത്തും..! പ്രദക്ഷിണം പടിഞ്ഞാറ് ഭാഗത്ത് എത്തിക്കഴിഞ്ഞപ്പോ അപ്പു ചേട്ടന്‍ നടന്നു തുടങ്ങിയിട്ടും ആനയ്ക്കും പാപ്പാനും യാതൊരു അനക്കവുമില്ല..! അപ്പോഴാണ്‌ ശ്രദ്ധിച്ചത്, ഒരു കുടിയന്‍ ആടിയാടി മേളക്കാരുടെ അടുത്ത് ചെന്നു താളം പിടിക്കാന്‍ തുടങ്ങി..! അവര്‍ ഓടിച്ചപ്പോ ആനയുടെ അടുത്തായി അഭ്യാസം..! പാപ്പന്‍ ഭാരവാഹി ഒരാളെ വിളിച്ചു ബഹളം വെയ്ച്ചു.. " എനിക്ക് ചുമ്മാ ആനേടെ കൊമ്പില്‍ പിടിച്ചു നടന്നാല്‍ പോര, ആനയെ നോക്കണം, ആനപ്പുറത്ത് ഇരിക്കുന്നവരെ നോക്കണം, തിടമ്പ്‌ നോക്കണം, മുന്നിലെ കുത്തുവിളക്കും തീവെട്ടികളും നോക്കണം, മേളക്കാരെ നോക്കണം, അതിനിടെ പിള്ളേര്‍ ആനേടെ പുറകില്‍ ചെന്നു തോന്ന്യാസം കാണിക്കും.. ഇപ്പൊ ദേ ഇങ്ങനോരുത്തനും.. ഒടുക്കം വല്ലോം പറ്റിയാല്‍ എല്ലാരും കൂടി എന്നെ തന്നെ തല്ലും.. അതുകൊണ്ട് ആദ്യം ആ കുടിയനെ പറഞ്ഞു വിട്, അല്ലാതെ ആന ഒരടി പോലും മുന്നോട്ടു നീങ്ങില്ല..!' അയാള്‍ കുടിയനോട് ആദ്യം മയത്തില്‍ കാര്യം പറഞ്ഞു നോക്കി.. എവടെ...!! പിന്നെ നാലഞ്ചു പിള്ളേര്‍ ചെന്നു അവനെ പൊക്കി എടുത്തുകൊണ്ടു പോലീസ് യേമാന്മാര്‍ക്ക് കാഴ്ച വച്ചു..!!

അങ്ങനെ ശങ്കരന്കുട്ടിയുടെ യാത്ര വീണ്ടും ആരംഭിച്ചു.. എല്ലാവര്ക്കും ഈയൊരു സംഭവത്തോടെ പാപ്പാനോട് ഒരു മതിപ്പും ഉണ്ടായി.. എഴുന്നെള്ളത്ത് കഴിഞ്ഞു ഇറങ്ങിയപ്പോ മണി പത്തു കഴിഞ്ഞു .. അടുത്ത ദിവസത്തേക്കുള്ളതു എല്ലാം ഒരുക്കി വെയ്ച്ചു ഇല്ലത്തേക്ക് മടങ്ങാന്‍ വഴിയിലിറങ്ങി ഒന്നു മുറുക്കാന്‍ ഉണ്ണിയേട്ടന്റെ കൂടെ മുറുക്കാന്‍ കടയിലേക്ക് നടന്നു.. അപ്പൊ 'തിരുമേനീ' എന്നൊരു വിളി.. സോമന്‍ ചേട്ടന്‍ ആണ്.. 'പറമ്പില്‍ പന നില്‍പ്പില്ലേ..? ഓല വെട്ടിക്കോട്ടെ..? ആനയുടെ തീറ്റ തീര്ന്നു..' പകല്‍ ചെന്നു വെട്ടിക്കോളാന്‍ അനുവാദം നല്കി ഞങ്ങള്‍ തമ്പി ചേട്ടന്റെ കടയിലേക്ക് കയറി.. കുറച്ചു നേരം ആന വിശേഷങ്ങള്‍ ഒക്കെ പറഞ്ഞു എന്റെ ചിലവില്‍ ഒരു സോഡയും കുടിച്ചു അയാള്‍ ആനയുടെ അടുത്തേക്ക് പോയി.. അപ്പോഴും കടയില്‍ അന്നത്തെ കുടിയന്റെ സംഭവം തന്നെയായിരുന്നു സംസാര വിഷയം..

അടുത്ത ദിവസം വെളുപ്പിനെ മൂന്നു മണിക്ക് തന്നെ അമ്പലത്തിലെത്തി.. ഏഴരയ്ക്ക് ശീവേലി തുടങ്ങാന്‍ ഭാവിച്ചപ്പോള്‍ വാച്ചര്‍ 'ആന എത്തിയില്ല, കുളിപ്പിക്കാന്‍ കൊണ്ടുപോയിരിക്കുകയാണ്' എന്ന് പറഞ്ഞു.. അല്‍പസമയം കാത്തു നിന്നു ഒടുവില്‍ എട്ടു മണിയോടെ ശീവേലി ആരംഭിച്ചു.. പുറത്തു എത്തിയപ്പോള്‍ ശങ്കരകുട്ടി കുളിച്ചു കുട്ടപ്പനായി ആനക്കൊട്ടിലില്‍ തന്നെയുണ്ട്.. ഞാന്‍ ശര്‍ക്കരയും നല്കി അവന്റെ പുറത്തു കയറി.. പതിവില്ലാതെ ആനയുടെ ശരീരത്തിന് ഒരു തണുപ്പ് അനുഭവപ്പെട്ടു.. എനിക്ക് ചെറിയ ഒരു ഭയം തോന്നിയെങ്കിലും കുളി കഴിഞ്ഞ എത്തിയതല്ലെ ഉള്ളു, അതാവും എന്നും കരുതി സമാധാനിച്ചു.. പതിവുപോലെ മേളവും ശീവേലിയും പത്തു മണിയോടെ അവസാനിച്ചു..

അന്ന് പകലത്തെ പരിപാടികള്‍ കഴിഞ്ഞു തിരികെ പോകാന്‍ മൊബൈല് എടുത്തപോ സുഹൃത്തിന്റെ മെസ്സേജ് കണ്ടു; വീട്ടിലേക്ക് വരുന്നുണ്ട്, അവിടുന്ന് പുറപ്പെട്ടു എന്ന്.. വീട്ടിലെത്തി അകത്തേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ അവന്റെ കോള്‍ വന്നു.. "ഞാന്‍ വീട്ടിലെത്തി" എന്ന് പറഞ്ഞു തീരുന്നതിനു മുന്നേ അവന്റെ ശബ്ദം കേട്ടു; "നീ കയറിയ ആന ഇടഞ്ഞെടാ..!!!" എനിക്ക് വിശ്വാസമായില്ല.. "ഞാന്‍ അമ്പലത്തിന്റെ അടുത്ത് വരെ എത്തി.. അപ്പോഴാ വഴിയില്‍ നിന്ന ഒരു ചേച്ചി പറഞ്ഞതു, അവിടെ ആന ഇടഞ്ഞു നില്കുകായ, അങ്ങോട്ട് പോവണ്ട എന്ന്.. അതുകൊണ്ട് ഞാന്‍ മെയിന്‍ റോഡ് വഴിയാണ് വരുന്നതു..!!"

ഞാന്‍ അപ്പോള്‍ തന്നെ വീട് പൂട്ടി അമ്പലത്തിലേക്ക് ഓടി.. അപ്പോഴേക്കും അവനും അവിടെ എത്തി.. അമ്പലമുറ്റത്ത്‌ കണ്ട കാഴ്ച.... സോമന്‍ ചേട്ടനെ തുമ്പിക്കൈ കൊണ്ടു എടുത്തെറിയുകയാണ് ശങ്കരന്‍കുട്ടി..!! ആലിന്റെ അടുത്ത മതിലും തകര്‍ത്ത് അയാള്‍ ഒരു തെങ്ങിന്റെ ചുവട്ടില്‍ വന്നു വീണു.. അയാളെ കുത്താനായി കുതിക്കുകയാണ് ആന..!
പ്രസാദമുട്ടിനു എത്തിയ സ്ത്രീകളും കുട്ടികളും അടങ്ങിയ ജനക്കൂട്ടം ഭയന്ന് നിലവിളിക്കുകയാണ്.. എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങളും... ആ കാഴ്ച കാണാനാവാതെ ഞാന്‍ കണ്ണ് പൊത്തി.. പക്ഷേ മഹാദേവന്‍ കാത്തു.. അയാള്‍ രണ്ടു കൊമ്പുകളുടെയും ഇടയില്‍ പെട്ടു..!! ആന പിന്നോട്ട് മാറിയ തക്കത്തിന് കുറച്ചു പേര്‍ ചേര്‍ന്ന് അയാളെ വലിച്ചു പൊക്കിയെടുത്തു മാറി.. ചിലര്‍ അയാളെ ചീത്ത പറയുകയും തല്ലുകയും ചെയ്യുന്നു.. തലേ ദിവസം അയാള്‍ പറഞ്ഞ കാര്യങ്ങള്‍ ആണ് എനിക്കപ്പോള്‍ ഓര്‍മ വന്നത്.. എന്തിനാ ആ പാവത്തിനെ ഉപദ്രവിക്കുന്നത് എന്ന് വിചാരിച്ചു കൊണ്ടു നിന്നപ്പോഴാണ് രാജീവിനെ കണ്ടത്.. അയാള്‍ പറഞ്ഞപ്പോഴാ കാര്യങ്ങള്‍ അറിഞ്ഞത്..

"സോമന്‍ ചേട്ടന്‍ വെള്ളമടിച്ചു ആനയേം കൂട്ടി മുറ്റത്തേക്ക്‌ വന്നു.. മുറ്റം നിറയെ ആള്‍ക്കാര് നില്ക്കുന്ന കണ്ടു ആന അകത്തേക്ക് കയറിയില്ല.. ആനയ്ക്ക് ചോറ് വേണം എന്നും പറഞ്ഞായിരുന്നു വരവ്.. ആന നട കയറാന്‍ മടിച്ചപ്പോള്‍ അയാള്‍ തോട്ടി കൊണ്ടു അതിനെ പൊതിരെ തല്ലി.. അപ്പോഴാണ് ആന അയാളുടെ നേരെ തിരിഞ്ഞത്.." ഇന്നലെ ഇവിടെ വച്ചു ഇത്ര കാര്യമായി സംസാരിച്ചയാല്‍ ഇങ്ങനൊക്കെ ചെയ്യുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല.. അതിനുള്ളില്‍ പോലീസ് എത്തി ആളുകളെ നിയന്ത്രിച്ചു തുടങ്ങി.. ആന ആലിന്റെ അടുത്ത് വഴിയിലേക്കു അഭിമുഖമായി നില്‍ക്കുകയാണ്‌.. അല്പം അടങ്ങിയ മട്ടിലാണ് നില്പ്.. ബാലകൃഷ്ണന്‍ ചേട്ടന്‍ മെസ്സിലെ മോട്ടോര്‍ ഉപയോഗിച്ചു ആനയുടെ പുറത്തു വെള്ളമൊഴിച്ച് തണുപ്പിക്കാന്‍ ശ്രെമിക്കുന്നു.. ചിലര്‍ പഴക്കുല ആനയുടെ മുന്നില്‍ ഇട്ടു കൊടുക്കുന്നു.. പുതിയ ആള്‍ ആയതു കൊണ്ടു രണ്ടാം പാപ്പാന് എല്ലാം കണ്ടു കൊണ്ടു നില്‍ക്കുവനെ കഴിഞ്ഞുള്ളൂ.. അതിനിടെ ചിലര്‍ പോയി ആനയുടെ ഉടമസ്ഥനെ വിളിച്ചു കൊണ്ടു വന്നു.. ഞാനും ഉണ്ണിയേട്ടനും മേളക്കാരും ആനക്കൊട്ടിലിനു സമീപം നില്‍ക്കുകയാണ്‌.. പോലീസ് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും കയറ്റി ഗേറ്റ് പൂട്ടി..

അപ്പോഴേക്കും ഉടമസ്ഥന്‍ എത്തി.. പാപ്പനെ ചീത്ത പറഞ്ഞു കൊണ്ടു ചിലര്‍ അയാളുടെ പിന്നാലെയും.. മറ്റു ചിലര്‍ ചേര്ന്നു അവരെ പിന്തിരിപ്പിച്ചു.. അയാള്‍ ആനയുടെ അടുത്തെത്തി "ശങ്കരാ" എന്ന് വിളിച്ചു.. ആന പ്രതികരിച്ചു തുടങ്ങി.. അയാള്‍ കൊടുത്ത പഴം ആന വാങ്ങി തിന്നു.. "പാപ്പാന്‍ ഇല്ലാതെ തളയ്ക്കാന്‍ പറ്റില്ല, സോമനെ വിളിച്ചോണ്ട് വരൂ" അയാള്‍ പറഞ്ഞു.. രണ്ടു പേര്‍ ചേര്‍ന്നാണ്‌ സോമന്‍ ചേട്ടനെ കൂട്ടികൊണ്ട് വന്നത്.. മതിലില്‍ ഇടിച്ചു അയാളുടെ വലത്തേ കാല്‍പാദം തകര്‍ന്നു.. സോമന്‍ ചേട്ടനെ കണ്ടപ്പോ ആന പേടിച്ചു മാറി നില്‍കാന്‍ തുടങ്ങി.. "ശങ്കരാ, അടുത്ത് വാ, ഇവന്‍ നിന്നെ ഒന്നും ചെയ്യില്ല" എന്നൊക്കെ പറഞ്ഞു ഉടമസ്ഥന്‍ ആനയെ വിളിച്ചു.. ആന വീണ്ടും അനുസരിച്ച് തുടങ്ങി.. 'തുംബികെട്ടാന്‍' പറഞ്ഞപ്പോള്‍ ആന തുമ്പിക്കൈ കൊമ്പില്‍ ചുറ്റി നിന്നു.. പാപ്പാന്‍ പതുക്കെ തോട്ടിയുമായി ശങ്കരന്കുട്ടിയുടെ അടുത്തേക്ക് ചെന്നു..

തളയ്ക്കാന്‍ പോവുകയാണ്, എല്ലാം അവസാനിച്ചു എന്ന് കരുതി എല്ലാവരും സമാധാനിച്ചു.. "മഹാദേവാ.. നീ രക്ഷിച്ചു" എന്ന് പ്രാര്‍ഥിച്ചു കൊണ്ട് സെക്രട്ടറി രാജേന്ദ്രന്‍ നടയിലേക്കു നോക്കി തൊഴുതു, ഉടനെ പിന്നില്‍ ബഹളം കേട്ടു; "ആന വിരണ്ടേ.. ഓടിക്കോ..!!!" പാപ്പാന്‍ വീഴാന്‍ തുടങ്ങിയപ്പോ പിടിച്ചത് ആനയുടെ വാലില്‍..!! വീണ്ടും ഉപദ്രവിക്കുകയാണെന്നു കരുതി ആന മുന്നിലെ വഴിയിലൂടെ ഒരു ഓട്ടം..!!! പിന്നാലെ പാപ്പാന്‍ വരുന്നുണ്ടോ എന്നറിയാന്‍ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുകയും ചെയ്യുന്നുണ്ട്.. വഴിയില്‍ നിന്നിരുന്ന ആളുകളെയോ വാഹനങ്ങളെയോ തൊടുക പോലും ചെയ്യാതെ ശങ്കരന്‍കുട്ടി ഓടി.. ഉടന്‍ തന്നെ മൈക്കില്‍ കൂടി നാടു മുഴുവന്‍ അറിയിപ്പും എത്തി.. "ആന വിരണ്ടു തിരുവഞ്ചൂര്‍ ഭാഗത്തേക്ക് ഓടിയിട്ടുണ്ട്, നാട്ടുകാര്‍ ജാഗൃത പാലിക്കുക.."

ഞങ്ങളും ശങ്കരന്കുട്ടിയുടെ പിന്നാലെ പാഞ്ഞു.. മെയിന്‍ റോഡ് എത്തിയപ്പോള്‍ ഫയര്‍ ഫോഴ്സ് എത്തി.. ആന അടുത്ത പറമ്പില്‍ കൂടി അടുത്ത റോഡില്‍ ഇറങ്ങി ഓടി.. അതെ സമയം ആയിരുന്നു എതിരെ ഒരാള്‍ ബൈക്കില്‍ വന്നത്.. ആനയെ കണ്ട മാത്രയില്‍ അയാള്‍ പരിഭ്രമിച്ചു.. വണ്ടി നിന്നു പോവുകേം ചെയ്തു.. സ്റ്റാര്‍ട്ട്‌ ആവുകയും ചെയ്യുന്നില്ല.. അയാള്‍ മരണത്തെ തൊട്ടു മുന്നില്‍ കണ്ടു നില്‍കുമ്പോള്‍ ആന അയാളുടെ അടുത്ത് നിന്നും നീങ്ങി അരികു ചേര്ന്നു ഓടി..!! അടുത്ത വളവില്‍ ആന വരുന്നുണ്ടോ എന്ന് നോക്കാന്‍ വീട്ടില്‍ നിന്നും ചാടി പുറത്തിറങ്ങിയ ഒരു കാര്‍ന്നോരു ആണ് ആനയെ അഭിമുഖീകരിച്ചത്..! അവിടെയും ആന വിനയം കാട്ടി..!! മൂന്നു കിലോമീറ്റര്‍ അപ്പുറെ ചെന്നു കഴിഞ്ഞപ്പോള്‍ അവിടെയുള്ള എല്‍ പി സ്കൂള്‍ വിട്ട സമയം ആയി... ആനയെ കാണാന്‍ കൌതുകത്തോടെ കുട്ടികളെല്ലാം വഴിയിലേക്കു ഓടി ഇറങ്ങി... അവരുടെയെല്ലാം ഇടയിലൂടെ ഒന്നു തൊടുക പോലും ചെയ്യാതെ അവന്‍ ഓടി..!! ഒടുവില്‍ അമ്പലത്തില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ ഒരു കുന്നിന്‍ പുറത്തെ റബ്ബര്‍ തോട്ടത്തില്‍ ശങ്കരന്‍കുട്ടി അവന്റെ മാരത്തോണ്‍ അവസാനിപ്പിച്ചു... അപ്പോള്‍ അവിടെയും പൂരത്തിന്റെ തിരക്കായി... നാലഞ്ചു വാഹനങ്ങളിലായി പോലീസും, പാപ്പാനും, ഉടമസ്ഥനും എല്ലാം അങ്ങോട്ട് പോയി.. ആരെയും കുന്നിന്റെ മുകളിലേക്ക് ചെല്ലുവാന്‍ പോലീസ് അമ്മാവന്മാര്‍ സമ്മതിച്ചില്ല.. (പോലീസ്, അമ്മാവന്‍ എന്നും, പോലീസ് സ്റ്റേഷന്‍, 'അമ്മാത്ത്‌' ആയിട്ടുമാണ് ഞങ്ങള്‍ പൊതുവെ പറയാറ്‌..!) ഒരു മണിക്കൂര്‍ അവിടെയൊക്കെ ഞങ്ങള്‍ കറങ്ങി നടന്നു.. പിന്നെ, ആനയെ തളച്ചു എന്ന്‍ അറിഞ്ഞപ്പോള്‍ തിരികെ പോന്നു..

അന്ന് രാത്രി ശിവന്‍ എന്ന ആന എത്തി.. അന്ന് എന്നെ ആനപ്പുറത്ത് കയറാന്‍ അച്ഛനും അമ്മയും സമ്മതിച്ചില്ല.. അന്ന് മണിയേട്ടന്‍ ആണ് ആനപ്പുറത്ത് കയറിയത്..

എല്ലാവരും പതുക്കെ എല്ലാം മറന്നു തുടങ്ങി.. ഉത്സവം കഴിഞ്ഞു .. സോമന്‍ ചേട്ടനെ പിരിച്ചു വിട്ടു.. ശങ്കരന്‍കുട്ടി രണ്ടു തവണ വീണ്ടു പല സ്ഥലത്തും ഇടഞ്ഞു.. അവനെ വിറ്റു എന്നും കേട്ടു.. നാലഞ്ചു വര്ഷം മുന്‍പ്‌ ഇടഞ്ഞ നീലകണ്ഠന്‍ എന്ന ആനയെ എല്ലാവരും കൈ വിട്ടപ്പോള്‍ അവനെ മെരുക്കിയെടുത്തു ഈ അമ്പലത്തില്‍ തന്നെ വീണ്ടും കൊണ്ടുവന്ന കേമന്‍ ആയിരുന്നു ആ പാപ്പാന്‍.. ഒരു ദിവസം പത്രത്തില്‍ ഒരു ചെറിയ വാര്‍ത്ത‍.. സോമന്‍ ചേട്ടന്‍ ആത്മഹത്യ ചെയ്തു...!!! അധികം ആരും ശ്രദ്ധിച്ചില്ല.. എല്ലാവരും മറന്നു.. പക്ഷെ ഇന്നും പറമ്പില്‍ ചെല്ലുമ്പോള്‍ ഞാന്‍ എല്ലാം ഓര്‍ക്കും.. ശങ്കരന്കുട്ടിക്കു കൊടുക്കാന്‍ സോമന്‍ ചേട്ടന്‍ ചോദിച്ച പന ഇപ്പോഴും അവിടെ നില്ക്കുന്നു..... ശങ്കരന്‍കുട്ടി ഇപ്പൊ എവിടെയാണോ......